Students can use Class 9 Malayalam Kerala Padavali Notes അമ്മ Amma Summary in Malayalam to grasp the key points of a lengthy text.
Class 9 Malayalam Amma Summary
അമ്മ Summary in Malayalam
ആമുഖം
ഭാഷയുടെ കേവലമായ സൗന്ദര്യാംശങ്ങളിൽ അഭിരമിച്ചിരുന്ന എഴുത്തുകാരിൽ നിന്നും വ്യത്യസ്ത മായി അനുഭവത്തിന്റെ തീവ്രതയും മനുഷ്യാവസ്ഥയുടെ അഗാധതയും ആവിഷ്കരിച്ച് എഴുത്തു കാരിയാണ് മാധവിക്കുട്ടി. മാധവിക്കുട്ടി ആവിഷ്കരിക്കുന്ന ജീവിതം പലപ്പോഴും സ്നേഹശൂന്യതയുടെ പ്രതിസന്ധികളാണ്. സ്നേഹത്തെത്തേടി അലയൽ കൃതികളുടെ മുഖ്യ സ്വഭാവമാകുന്നത് അതു കൊണ്ടാണ്. വൻനഗരങ്ങൾ പശ്ചാത്തലമാക്കി കഥകളിലും കവിതകളിലും ആഖ്യാനം നിർവഹി ച്ചപ്പോൾ ആ രചനകൾ അനുവാചകനെ വിസ്മയിപ്പിച്ചു. വ്യവസ്ഥിതിയോടും കപടസദാചാര ത്തിനോടും കലഹിക്കാനുള്ള മനസ്സ് മാധവിക്കുട്ടിയുടെ രചനകളുടെ ദീപ്തമുഖമാണ്. മറ്റൊരാൾക്കും അനുവർത്തിക്കാനും പിന്തുടരാനും പറ്റാത്ത പുതിയ കഥാവഴികൾ അവർ മെനഞ്ഞെടുത്തു. ആ സർഗസഞ്ചാരങ്ങൾ കാലത്തിനോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്നു. സ്നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് മാധവിക്കുട്ടിയുടെ രചനകളിൽ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്.
പാഠസംഗ്രഹം

സ്നേഹത്തിനും കാരുണ്യത്തിനും പരിഗണനയ്ക്കും കൊതിക്കുകയും ലഭിക്കുകയും ചെയ്യുന്ന ഒരു മനസ്സിനെ അമ്മ എന്ന കഥയിലും കാണാം. ചെറിയൊരു അപകടത്തിനുശേഷം അമ്മയ്ക്ക് മുന്നിൽ എത്തിച്ചേരുന്ന ഒരുകൂട്ടം അപരിചിതർ അവരെ അദ്ഭുതപ്പെടുത്തുന്നുണ്ട്. പാൽക്കാരൻ, പോലീസ്, ടാക്സി ഡ്രൈവർ, ഡോക്ടർ, എന്നിങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ളവരുടെ പ്രതിനിധികളാണ് അവർ. ഓരോ ആളും അമ്മേ എന്ന സംബോധനയിലൂടെ അവരെ സമീപിക്കുമ്പോൾ ഉള്ളറകളിൽ നിന്നും അവരുടെ ഒറ്റപ്പെടലിന്റെ തേങ്ങൽ ഉയരുന്നത് കേൾക്കാം. അത്യധികം ഏകാന്തവും സ്നേഹശൂന്യവുമായ ജീവിതമാണ് അമ്മയുടേത്. ദാരിദ്ര്യവും ഇല്ലായ്മയും വല്ലായ്മകളും വാർദ്ധക്യ ത്തിന്റെ അവശതകളും അവരെ ഏറെ തളർത്തിയിട്ടുമുണ്ട്. എന്നിട്ടും തന്റെ മക്കളെ കുറ്റപ്പെടുത്താനോ ശകാരിക്കാനോ അവർ തയ്യാറാവുന്നില്ല. സ്ത്രീജീവിതത്തിന്റെ സങ്കീർണതകൾ നിറഞ്ഞ ആന്തരിക ലോകത്തെ അവതരിപ്പിക്കുന്നതിൽ ഇത്ര മാത്രം വിജയിച്ച മറ്റൊരു എഴുത്തുകാരി മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയണം.
ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രപരതയ്ക്ക് അപ്പുറമുള്ള സ്ത്രീവാദത്തിലാണ് അവർ ഉറച്ചുനിന്നത്. “കുടുംബബന്ധങ്ങളുടെ ശക്തി, മനുഷ്യബന്ധങ്ങൾക്ക് ഉണ്ടാകുന്ന മുറുക്കം ഇത്രയനവധി കഥകളിലൂടെ അനായാസമായി ചിത്രീകരിച്ച മറ്റൊരാൾ ഇല്ല. സ്വാഭാവികതയും സഹജതയും സത്യസന്ധതയുമായിരുന്നു അവരുടെ നിയമങ്ങൾ. ‘ മാതൃത്വത്തിന്റെ കരുണാമയവും വാത്സല്യദീപ്തവുമായ ഒട്ടേറെ കഥകൾ മാധവിക്കുട്ടി എഴുതിയിട്ടുണ്ട്. രാത്രിയിൽ, പരുന്തുകൾ, കീറിപ്പൊളിഞ്ഞ ചകലാസ്, നായാട്ടുകാരൻ, പുതിയ ഒരമ്മ, കോലാട്, നെയ്പായസം എന്നിവയോടൊപ്പം അമ്മയും ചേർത്തുവയ്ക്കാം.
![]()
അറിവിലേക്ക്

ഒരു ഇന്ത്യൻ ഇംഗ്ലീഷ് മലയാളം സാഹിത്യകാരിയായിരുന്നു കമലാ സുരയ്യ (ജനനം: മാർച്ച് 31, 1934 മരണം: മേയ് 31, 2009). മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്.
1999-ൽ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വപ്രവർത്തനങ്ങൾക്കുമായി ലോവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു. മാധവിക്കുട്ടിയുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ പലതും അവരുടെ സ്വകാര്യ ജീവിതാനുഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് അവരുടെ കഥകളെകുറിച്ച് ഗവേഷണം നടത്തിയ ഡോ. എം. രാജീവ് കുമാർ അഭിപ്രായപ്പെടുന്നു.
• അനുപ്രയോഗം
ഒരു പൂർണക്രിയയുടെ അർഥത്തെ പരിഷ്കരിക്കുന്നതിനു വേണ്ടി അതിനു പിന്നാലെ പ്രയോഗിക്കുന്ന അപ്രധാന ക്രിയകളെ അനുപ്രയോഗം എന്നു പറയുന്നു. ഏതു ധാതുവിന്റെ അർഥത്തെ പരിഷ്കരിക്കുന്നതിനാണോ അനുപ്രയോഗം ചേർക്കുന്നത് അതിനെ പ്രാക്പ്രയോഗം എന്നു പറയുന്നു.
• ഭേദകാനുപ്രയോഗം
ഭേദിപ്പിക്കുന്ന (വിശേഷിപ്പിക്കുന്ന) അർത്ഥം നൽകുന്നു. വിനയം, പതിവ്, ബഹുമാനം, യാദൃച്ഛികത, ഊഹം, സംശയം, സാഹസികത, അനാസ്ഥ, ആശ്ചര്യം മുതലായ വിശേഷാർഥങ്ങൾ ഭേദകാനുപ്രയോഗം വ്യക്തമാക്കും. പ്രാക് പ്രയോഗ ധാതുവിൽ വിനയം, ലാഘവം, പതിവ് മുതലായ വിശേഷാർത്ഥങ്ങളെ കൂട്ടിച്ചേർക്കുന്ന അനുപ്രയോഗമാണിത്.
ഉദാ: അറിയിച്ചു കൊള്ളുന്നു, ചെയ്തു കളഞ്ഞു, കൊടുത്തുവരുന്നു.
![]()
• കാലാനുപ്രയോഗം
പ്രാക്പ്രയോഗക്രിയയുടെ കാലത്തിലുള്ള താരതമ്യങ്ങളെ കുറിക്കുന്ന പ്രയോഗമാണിത്. ക്രിയ നടക്കുന്ന കാലത്തെ കൂടുതൽ സൂക്ഷ്മതയോടെ കുറിക്കാൻ സഹായിക്കുന്നു.
പോയിരിക്കുന്നു (പോയിട്ടേയുള്ളൂ)
പോയിട്ടുണ്ട് (കുറച്ചു മുമ്പ് പോയി)
പോയിട്ടുണ്ടായിരുന്നു (പോയിരുന്നു. പക്ഷേ ഇപ്പോൾ അറിയില്ല)
പോകുമായിരുന്നു (സാധ്യത)
ഇങ്ങനെ ഭൂതം, വർത്തമാനം, ഭാവി എന്നിവയ്ക്ക് കാലാനുപ്രയോഗം വഴി കൂടുതൽ കൃത്യത വരുത്താം.
• പൂരണാനുപ്രയോഗം
ഖിലധാതുക്കളുടെ രൂപങ്ങളെ പൂരിപ്പിക്കുന്നതിന് ചെയ്യുന്ന അനുപ്രയോഗമാണ് പൂരണാനുപ്രയോഗം. ഉദാ: ഉൾ എന്ന ധാതുവിന് ഉണ്ട്, ഉള്ളു, ഉള്ള എന്നീ രൂപങ്ങളാണുള്ളത്. ആവുക എന്ന പ്രയോഗം ഉണ്ടാവുക, ഉണ്ടാവും, ഉണ്ടാവാറുണ്ട് രീതികളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്.
• നിഷേധാനു പ്രയോഗം
ക്രിയയുടെ നിഷേധാർത്ഥം കുറിക്കുന്നത് നിഷേധാന പ്രയോഗം. അല്ല, ഇല്ല, ആ, കൂടാ, അരുത് തുടങ്ങിയവയാണ് പ്രത്യയങ്ങൾ.
വരുന്നു – വരുന്നില്ല
പോകും – പോകില്ല
ചെയ്തു – ചെയ്യില്ല
ഓർത്തിരിക്കൻ
- മക്കളുടെ സ്നേഹവും കരുതലും ലഭിക്കാത്ത വൃദ്ധരായ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും കഷ്ടപ്പാടുകളും.
- സ്നേഹരഹിതമായ സമീപനം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ.
- കുടുംബബന്ധങ്ങളിൽ ഉണ്ടാകുന്ന താളപ്പിഴകളും തകർച്ചകളും വൃദ്ധരായ മാതാപിതാക്കളുടെ ഒറ്റപ്പെട്ട അവസ്ഥ തിരിച്ചറിയുന്നു.